Malayalam Quran Class
Malayalam Quran Class
NIBIL NAZAR
Quran Class in Malayalam lesson 1 (Surah Al-Fatihah)
55 minutes Posted Nov 1, 2020 at 2:42 pm.
0:00
55:43
Download MP3
Show notes

ഖുർആൻ പഠനം

സൂറ അൽ ഫാത്വിഹ 

ആയത്ത് No: 5, 6, 7

മൗലവി സഗീർ ശ്രീമൂലനഗരം

 إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ﴿٥﴾ اهْدِنَا الصِّرَاطَ الْمُسْتَقِيمَ ﴿٦﴾ صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ ﴿٧﴾

5. ) നിനക്കുമാത്രം ഞങ്ങള്‍ ഇബാദത്തുചെയ്യുന്നു.6 നിന്നോടുമാത്രം ഞങ്ങള്‍ സഹായം തേടുന്നു.7

(6-7) നീ ഞങ്ങളെ നേര്‍വഴിയില്‍ നയിക്കേണമേ!8 നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍;9 കോപത്തിനിരയായവരുടെയും വ്യതിചലിച്ചവരുടെയും മാര്‍ഗത്തിലല്ല 10 .

= إِيَّاكَനിനക്കുമാത്രം

= نَعْبُدُഞങ്ങള്‍ വഴിപ്പെടുന്നു

= وَإِيَّاكَനിന്നോടു മാത്രം

= نَسْتَعِينُഞങ്ങള്‍ സഹായം തേടുന്നു

= اهْدِنَاനീ ഞങ്ങളെ നയിക്കേണമേ

= الصِّرَاطَവഴിയില്‍

= الْمُسْتَقِيمَനേരായ

= صِرَاطَവഴിയില്‍

= الَّذِينَയാതൊരുത്തരുടെ

= أَنْعَمْتَനീ അനുഗ്രഹിച്ചിരിക്കുന്നു

= عَلَيْهِمْഅവരെ

= غَيْرِ الْمَغْضُوبِ عَلَيْهِمْകോപത്തിനിരയായവരുടേതല്ല

= وَلَا الضَّالِّينَപിഴച്ചവരുടേതുമല്ല


  വിശദീകരണം

6. 'ഇബാദത്ത്' എന്ന പദം അറബിഭാഷയില്‍ മൂന്നര്‍ഥങ്ങളില്‍ ഉപയോഗിക്കാറുണ്ട്: (1) പൂജ, ആരാധന. (2) അനുസരണം, ആജ്ഞാനുവര്‍ത്തനം. (3) അടിമത്തം, ദാസ്യവൃത്തി. ഇവിടെ ഈ മൂന്നര്‍ഥങ്ങളും ഒന്നിച്ചുദ്ദേശിക്കപ്പെടുന്നുണ്ട്. അതായത്, ഞങ്ങള്‍ നിന്നെ ആരാധിക്കുന്നവരും നിന്റെ ആജ്ഞാനുവര്‍ത്തികളും നിനക്കടിമപ്പെടുന്നവരുമാണ്. ഈ നിലകളിലെല്ലാം നിന്നോട് ഞങ്ങള്‍ ബന്ധപ്പെടുന്നുവെന്നതല്ല, നിന്നോട് മാത്രമേ ബന്ധപ്പെടുന്നുള്ളൂ എന്നതാണ് യാഥാര്‍ഥ്യം. പ്രസ്തുത മൂന്നര്‍ഥങ്ങളില്‍ ഒരര്‍ഥത്തിലും ഞങ്ങള്‍ക്ക് മറ്റൊരു 'മഅ്ബൂദ്' (ഇബാദത്ത് ചെയ്യപ്പെടുന്നവന്‍) ഇല്ലതന്നെ.

7. അതായത്, നിനക്ക് ഇബാദത്ത് ചെയ്യുന്ന ഞങ്ങള്‍ സഹായാര്‍ഥനയുടെ ബന്ധവും നിന്നോട് മാത്രമാണ് സ്ഥാപിക്കുന്നത്. അഖില പ്രപഞ്ചത്തിന്റെ രക്ഷകന്‍ നീ മാത്രമാണെന്നു ഞങ്ങള്‍ക്കറിയാം. സമസ്ത ശക്തികളും നിന്റെ അധീനത്തില്‍ മാത്രം സ്ഥിതിചെയ്യുന്നു. എല്ലാ അനുഗ്രഹങ്ങള്‍ക്കും ഏക ഉടമസ്ഥനായുള്ളവന്‍ നീയാണ്. അതിനാല്‍, ഞങ്ങളുടെ ആവശ്യങ്ങള്‍ ചോദിച്ചുകൊണ്ട് നിന്റെ സന്നിധിയിലേക്ക് തന്നെ ഞങ്ങള്‍ മടങ്ങുന്നു; തിരുമുമ്പിലേക്ക് ഞങ്ങള്‍ കൈ നീട്ടുന്നു; നിന്റെ സഹായത്തിലേ ഞങ്ങള്‍ക്ക് വിശ്വാസമുള്ളൂ. അതുകൊണ്ട് ഞങ്ങളിതാ ഈ അപേക്ഷയുമായി നിന്റെ സന്നിധാനത്തില്‍ ഹാജരായിരിക്കയാണ്.

8. അതായത്, ജീവിതത്തിന്റെ നാനാതുറകളില്‍ ആദര്‍ശ-കര്‍മചര്യകളുടെ ശരിയായ മാര്‍ഗം ഞങ്ങള്‍ക്ക് കാണിച്ചുതരേണമേ! അബദ്ധവീക്ഷണത്തിന്റെയും അപഥസഞ്ചാരത്തിന്റെയും ദുരന്തഫലങ്ങളുടെയും അപകടത്തില്‍നിന്ന് സുരക്ഷിതമായ മാര്‍ഗം; വിജയസൗഭാഗ്യങ്ങള്‍ കരസ്ഥമാക്കാനുതകുന്ന മാര്‍ഗം. ആ സന്മാര്‍ഗം ഞങ്ങള്‍ക്കു കാണിച്ചുതരേണമേ! വിശുദ്ധ ഖുര്‍ആന്‍ പാരായണമാരംഭിച്ചുകൊണ്ട് മനുഷ്യന്‍ ദൈവത്തിന്റെ മുമ്പില്‍ സമര്‍പ്പിക്കുന്ന അപേക്ഷയത്രെ ഇത്. അവന്‍ പ്രാര്‍ഥിക്കുന്നു: നാഥാ! ഞങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിയാലും! ഊഹാധിഷ്ഠിതമായ തത്ത്വശാസ്ത്രങ്ങളുടെ ഊരാക്കുടുക്കുകള്‍ക്കിടയില്‍ യാഥാര്‍ഥ്യമെന്തെന്ന് ഞങ്ങള്‍ക്ക് കാണിച്ചുതന്നാലും! ഭിന്നവിരുദ്ധങ്ങളായ ധാര്‍മിക സിദ്ധാന്തങ്ങള്‍ക്ക് മധ്യേ ശരിയായ ധാര്‍മിക വ്യവസ്ഥ ഏതെന്ന് ഞങ്ങള്‍ക്ക് നിര്‍ദേശിച്ചുതന്നാലും! ജീവിതത്തിന്റെ ഇടവഴികള്‍ക്കിടയില്‍ ചിന്താകര്‍മങ്ങളുടെ ഋജുവും വ്യക്തവുമായ രാജപാത ഏതെന്ന് ഞങ്ങള്‍ക്ക് ചൂണ്ടിക്കാണിച്ചു തന്നാലും!

9. അല്ലാഹുവിനോട് നാം ചോദിക്കുന്ന നേര്‍മാര്‍ഗത്തിന്റെ നിര്‍വചനമാണിത്. അതായത്, അല്ലാഹുവിന്റെ ഇഷ്ട ദാസന്മാര്‍ സദാ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മാര്‍ഗം; പുരാതന കാലം മുതല്‍ ഇന്നോളം അവന്റെ കാരുണ്യാനുഗ്രഹങ്ങള്‍ക്ക് പാത്രീഭൂതരായ വ്യക്തികളും സമൂഹങ്ങളും ചരിച്ചുവന്ന മാര്‍ഗം.

10. 'അനുഗൃഹീതര്‍' എന്നതുകൊണ്ട് ഞങ്ങളുടെ വിവക്ഷ; പ്രത്യക്ഷത്തില്‍ നിന്റെ ഭൗതികാനുഗ്രഹങ്ങള്‍ താല്‍ക്കാലികമായി ലഭിച്ചെങ്കിലും യഥാര്‍ഥത്തില്‍ നിന്റെ കോപശാപത്തിന് വിധേയരാവുകയോ വിജയ സൗഭാഗ്യത്തില്‍നിന്ന് വഴിതെറ്റിപ്പോവുകയോ ചെയ്തവരല്ല എന്നര്‍ഥം. നിഷേധാത്മകമായ ഈ വിശദീകരണത്തില്‍നിന്ന് ഒരു സംഗതി വ്യക്തമാകുന്നുണ്ട്: അനുഗ്രഹമെന്നാല്‍ ക്ഷണികവും പ്രകടനാത്മകവുമായ അനുഗ്രഹങ്ങളല്ല- അത്തരം 'അനുഗ്രഹങ്ങള്‍' ഫിര്‍ഔന്‍മാര്‍ക്കും നംറൂദുമാര്‍ക്കും ഖാറൂന്‍മാര്‍ക്കും കിട്ടിക്കൊണ്ടിരുന്നിട്ടുണ്ട്. വലിയ വലിയ അക്രമികള്‍ക്കും അധര്‍മകാരികള്‍ക്കും ഇന്നും അവ കിട്ടിക്കൊണ്ടിരിക്കുന്നുമുണ്ട് - നേരെമറിച്ച്, സന്മാര്‍ഗനിഷ്ഠയുടെയും ദൈവപ്രീതിയുടെയും ഫലമായി ലഭിക്കുന്ന സുസ്ഥിരവും ശാശ്വതവുമായ യഥാര്‍ഥ അനുഗ്രഹങ്ങളാണ് ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത്.

---
Send in a voice message: https://podcasters.spotify.com/pod/show/nibil/message